2010, ഡിസംബർ 1, ബുധനാഴ്‌ച

ചെയ്യാത്തത്

തിരിച്ചുപോക്കിന്
നേരമായതോടെ
ചെയ്തപാപങ്ങളുടെ
കണക്കെടുക്കാന്‍ തുടങ്ങി, അയാള്‍.
ചെയ്യാനായി ഒരു പാപം
ബാക്കി വെച്ചിരുന്നു, അപ്പോഴും.
അങ്ങിനെയാണ്,പുണ്യം നേടാനായി
അയാള്‍ സ്വയം ചത്തുമലച്ചത്.

പൊലിമ

പൊലിപ്പിച്ചു പൊലിപ്പിച്ചു
പറഞ്ഞോരോകാര്യങ്ങള്‍
പൊലിമതന്‍ പെരുമയാല്‍
പൊലിഞ്ഞു പോയി..

പാവം

കാരണമില്ലാതൊരാളെന്‍നേര്‍ക്കു
കുതിക്കുന്നു
കയര്‍ക്കുന്നു
കലിതുള്ളി
കുരയ്ക്കുന്നതെന്തിനാണെന്നോര്‍ത്തു
ഞാന്‍
കുതിപ്പായി
കയര്‍പ്പായി
കലിതുള്ളി
കുരപ്പായനേരത്തയാളെങ്ങോ
പോയ്മറഞ്ഞു
പാവ,മെന്നീശ്വരാ...!

2010, നവംബർ 26, വെള്ളിയാഴ്‌ച

നശിച്ച നരിക്കണ്ണുകള്‍

ഇളം കുരുന്നായപ്പോള്‍
കരപ്പന്‍ വന്നു
ചലനമില്ലാതെ
ഇലവാട്ടിക്കിടത്തിയ നേരത്ത്
കാളിത്തള്ള പറഞ്ഞു:
ഔ..ഇതിന്റെ കണ്ണ്‌..!
ഇലക്കോണകമുടുപ്പിച്ചു
മൂപ്പുവരും നേരത്ത്
വല്യമ്മ:
ന്നാ..കുഞ്ഞിമാളൂന്റെ കുട്ടീടെ
കണ്ണ്ച്ചാലും പോരാട്ടോ..!
സ്കൂളിലെ കൂട്ടുകാര്‍ കളിചൊല്ലിപ്പറയും:
എന്താ നിന്റെ കണ്ണുകള്!
വളര്ന്നകാലം
വഴിയിലും വരമ്പിലും
അങ്ങാടിയിലും
മൊഴികള്‍:
എന്താ ഇയാളുടെ തുറിച്ച നോട്ടം!
സ്നേഹിച്ചവരും
കൂടെയുള്ളവരും
കുറ്റം ചൊല്ലി:
ഈ കണ്ണ്‌ കുത്തിപ്പൊട്ടിക്കണം.
നശിച്ച നരിക്കണ്ണുകള്‍!
വേനലും വര്‍ഷവും
ഏറെ കഴിഞ്ഞ നേരത്ത്
കണ്ണുകള്‍ക്ക്‌ തണലില്ലാക്കാലമായപ്പോള്‍
മങ്ങിയ കഴ്ചവെട്ടത്തില്‍
ഞാനും ചേര്‍ത്തുചൊല്ലി :
എന്റെ ഈ നശിച്ച നരിക്കണ്ണുകള്‍ ..!

2010, നവംബർ 20, ശനിയാഴ്‌ച

ശാന്തമായിരിക്കുവാന്‍

ഒരു കാരണവുമില്ലാതൊരാള്‍
വന്നെന്നോടു
കയര്‍ക്കുന്നു
കുതിക്കുന്നു
കുരയ്ക്കുന്നു
കരണത്തടിക്കാനായ്
കൈയ്യുയര്‍ത്തുന്നു
കാര്‍ക്കിച്ചു തുപ്പുന്നു
പാവമാമീ ഞാനയാളെ
കൊല്ലാതെന്തുചെയ്തിടാ -
നൊന്നു ശാന്തമായ്
സ്വസ്ഥമായിരിക്കുവാന്‍!

2010, നവംബർ 18, വ്യാഴാഴ്‌ച

തീര്‍ന്നുപോകുന്ന എഡിഷനുകള്‍

ഏറെ ബഹുമാന്യനാണ് ആള്‍.
കൌതുകത്തോടെ,
ഒട്ട് അമ്പരപ്പോടെ
എഴുത്തുകാരനോട്‌ ചോദിച്ചു:
സാറിന്റെ പുസ്തകങ്ങള്‍
ഒന്ന് വായിക്കാന്‍ തരുമോ?
'തീര്‍ന്നു ...
പുതിയ എഡിഷനും തീരുന്ന
മട്ടാണ്..'
നഗരത്തിലെ പുസ്തകശാലയില്‍
നിരാശയോടെ നിന്ന എന്റെ
മുന്നിലേക്ക്‌ ,
എഴുത്തുകാരന്റെ ,
ആദ്യപുസ്തകത്തിന്റെ
ഒന്നുരണ്ടു
പഴംകെട്ടുകളെറിഞ്ഞു കൊണ്ട്
പുസ്തകശാലക്കാരന്റെ മൊഴി:
ചിതല്‍ വരാറായിരിക്കുന്നു.
ഒക്കെ കെട്ടിക്കിടപ്പാണ്.....
എനിക്ക് ,
ആശിക്കാനൊന്നുമില്ലാതായിരിക്കുന്നു!

2010, നവംബർ 15, തിങ്കളാഴ്‌ച

കോടമഞ്ഞില്‍ അയനം കാത്ത്


നിങ്ങളെ എന്ത് വിളിക്കണമെന്ന് എനിക്കിപ്പോഴും അറിയില്ല. നിങ്ങളെന്റെ സുഹൃത്താണ്, ഗുരുവാണ്, സഹോദരനാണ് എന്നൊക്കെ പറയാന്‍ എനിക്കാഗ്രഹമുണ്ടെങ്കിലും സത്യം അതൊന്നുമല്ലല്ലോ, മാഷെ. ചുരുങ്ങിയപക്ഷം നിങ്ങളെന്റെ വഴികാട്ടിയെങ്കിലുമാകണം. അതാണല്ലോ നമ്മുടെ പരാജയവും.

നിങ്ങളറിയാന്‍ വേണ്ടി ഞാനാദ്യമായി ഒരു രഹസ്യം പറയട്ടെ. ഇന്നലെ ഞാനിത്തിരി മദ്യപിച്ചിരുന്നു. ഒരിക്കല്‍, മദ്യം വെച്ചുനീട്ടിയ നിങ്ങളുടെ കൈ ഞാന്‍ തട്ടിമാറ്റി യതോര്‍ത്തു നിങ്ങളുടെ ഉള്ളു ഇപ്പോള്‍ ചിരി പതയ്ക്കുന്നുണ്ടാവും. എന്നാല്‍ ഇക്കാര്യത്തിലെങ്കിലും ഞാന്‍ അങ്ങയെ അനുകരിക്കേണ്ടേ. പക്ഷെ ഞാനത് മറന്നൂട്ടോ. കുടിച്ചെന്നേയുള്ളൂ,ചര്ദിച്ചു കളഞ്ഞു മാഷെ.

ഈ യാത്രയുടെ അറ്റം എനിക്കജ്ഞാതമാണ്. എങ്കിലും താങ്കള്‍ തെളിയിച്ച പാതയിലൂടെ നടക്കാന്‍ ഇനിക്കിഷ്ടമില്ല,ഇപ്പോഴും. നിങ്ങള്‍ പറഞ്ഞ ലക്ഷ്യമോര്‍ത്തു ഞാന്‍ വായും പൊളിച്ചിരുന്നത്‌ ഓര്മ കാണുമല്ലോ. മുന്‍പിന്‍ ചിന്തിക്കാത്ത, ജീവിതത്തിന്റെ ഉയര്ച്ചതാഴ്ചകള്‍ സ്വാധീനിക്കാത്ത എനിക്കെന്തു വ്യക്തിത്വം, മാഷെ. നിങ്ങള്‍ക്കറിയോ, കാടിനു തീ പിടിച്ച വിവരം?

ഇതൊരു കാടാണെന്നും നാമൊക്കെ കാട്ടിനകത്താണെന്നും
ഞാനൊരിക്കല്‍ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ച താങ്കളുടെ മുഖം എന്നെ വല്ലാതെ ആകുലനാക്കിയത് താങ്കള്‍ മറന്നു കാണില്ലല്ലോ. കാറ്റില്‍ വഴി തെറ്റുമെന്ന വസ്തുത ഔചിത്യബോധം നിറഞ്ഞ ഒരു ബാലന്റെ ജല്പനമായി കണ്ടു, താങ്കള്‍.

എനിക്കിനിയും പിടികിട്ടാത്ത കഥ, താങ്കള്‍ പിടിച്ചുലച്ച ഒരു സന്ധ്യാവേളയെക്കുറിച്ചാണ്. എന്നെ ഏറെ വേദനിപ്പിച്ച നിങ്ങളുടെ ആ തമാശ (ചിരിക്കാനുള്ള തമാശ നിങ്ങള്‍ പറയാറില്ലല്ലോ) ഇതായിരുന്നു - ലോകത്തില്‍ ഏതു കണ്ണുപൊട്ടനും ഒരു പെണ്ണിനെ പ്രേമിക്കാനൊക്കും എന്ന്.

മാഷെ, നിങ്ങള്‍ക്കറിയോ കാല്പനികതയെക്കുറിച്ചുള്ള എന്റെ സത്യബോധത്തെക്കുറിച്ച് ? അതൊക്കെ ഒരുപാടു വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണാര്‍ക്കാടന്‍ മലയടിവാരത്തിലെ റബ്ബര്‍ക്കാടുകള്ക്കിടയിലെ മഞ്ഞക്കെട്ടിടത്തിനുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടി തകര്‍ന്ന വിവരം താങ്കള്‍ക്കും അറിവുള്ളതല്ലേ? എന്നിട്ടും താങ്കള്‍ ഇരുനിലമാളിക കെട്ടിടത്തിലെ വലത്തെ മുറിയിലിരുന്നു, തടിച്ച പുസ്തകങ്ങളില്‍ വലിയ കണ്ണാടിയും വെച്ച് എന്റെ ജാതകത്തിന്റെ അര്‍ത്ഥതലങ്ങള്‍ പരതുന്നു ണ്ടാവുമല്ലോ,ഇപ്പോഴും.

കാടിന് ചുറ്റും തീ എരിയുന്നുണ്ടെന്നും നമുക്ക് രക്ഷപ്പെടാമെന്നും പറഞ്ഞവേളയില്‍ താങ്കളെന്നെ
ശരിക്കും കശക്കി. ഈ ബന്ധനം തന്നെ ഒരു സുഖമാണെന്നും തീ നിന്റെ മനസ്സിലാണെന്നും വരെ പറഞ്ഞുവെച്ചു, താങ്കള്‍. ശരിയാണ്, നമ്മുടെ പരിചയത്തിന്‌ ഒരു വേനലിനപ്പുറവും ആയുസ്സുവേണമെന്നാഗ്രഹിച്ച എന്നെ താങ്കള്‍ വീണ്ടും തെറ്റിദ്ധരിച്ചു.

നിങ്ങള്‍ക്കറിയാമോ, ഗരുഡന്റെ ചിറകൊടിഞ്ഞ കഥ?

ഒരിക്കല്‍, ഞാനെന്റെ സ്വകാര്യ ദു:ഖങ്ങള്‍ പങ്കിട്ടപ്പോള്‍ താങ്കള്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഓര്‍ക്കുന്നുണ്ടാവുമോ?
ഇല്ല, ഓര്‍ക്കാന്‍ വഴിയില്ല. താങ്കള്‍ക്ക് സമയമുണ്ടായിട്ടില്ലല്ലോ. എന്നും ധൃതിയിലായിരുന്നിട്ടും രസകരമായ ഒരു കര്‍മ്മ പദ്ധതിയെക്കുറിച്ച് എനിക്ക് വിസ്തരിച്ചുതന്നത് ഞാന്‍ പച്ചയോടെ ഓര്‍ക്കുന്നുണ്ട്.

ഒരു വെളിപാടിന്റെ വീര്യം ജ്വലിച്ചുനില്‍ക്കുന്ന നിങ്ങളുടെ ജീവചരിത്രം എനിക്ക് പ്രബന്ധവിഷയമായതും അതുകൊണ്ടാണല്ലോ.

കൂട്ടുകാരാ, ഒരിക്കലൊരാളെ പറ്റിക്കാനൊക്കും.
ചിലപ്പോള്‍ രണ്ടാമതും പറ്റിയെന്നിരിക്കും. എന്നാല്‍ എല്ലാ കാലവും ഒരേ സിദ്ധാന്തം എങ്ങിനെ വിലപ്പോവാനാണെന്റെ ഗുരോ?

താങ്കള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്ന ആളാണല്ലോ. എന്നാല്‍ , ഞാനൊരു രഹസ്യം സൂക്ഷിക്കുന്നെന്നു പറഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ച ആ തുടുത്തമുഖം എന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു. അന്നാദ്യമായി നിങ്ങള്‍ വരികള്‍ക്ക് മുകളിലും ചുവട്ടിലും വായിച്ചു.
എന്നിട്ടും....., ഇപ്പോഴും തടിച്ച പുസ്തകത്താളുകളില്‍ എന്റെ വ്യാഖ്യാനത്തിന്റെ പഴുതന്വേഷിച്ചു ഉറക്കം കളഞ്ഞു തല പുകയ്ക്കുകയാണല്ലോ, ഒരറ്റം കാണാന്‍! കാണില്ല, മാഷെ, കാണില്ല.

അപരിചിതമായ വഴിയിലൂടെയാണല്ലോ ഞാന്‍ യാത്രചെയ്യുന്നത്. എനിക്കെന്റേതായ ലക്‌ഷ്യം കാണുമല്ലോ. താങ്കളുടെ വഴിക്ക് ഞാന്‍ നടന്നാല്‍ ചിലപ്പോള്‍ ഞാനും താങ്കളും ഒന്നായേക്കും. അത് സൃഷ്ടിപരമായ നിലനില്‍പ്പിനും നമ്മുടെ ആന്തരിക വൈരുദ്ധ്യങ്ങള്‍ ക്കും ഒരേ മാനം സൃഷ്ടിക്കുമെന്നതിനാല്‍ ഞാന്‍ ആ വഴിക്കില്ല. ഇപ്പോള്‍ മനസ്സിലായോ, തീ കാട്ടിലേക്കും കയറിയെന്ന്!

നീ കൂട്ടിനുള്ളിലാണ് എന്നു പറഞ്ഞ ഒരു മധ്യാഹ്നം നിങ്ങളോര്‍ക്കാതിരിക്കില്ല. കാരണം, ഒരിക്കല്‍ കൂട്ടിലകപ്പെട്ട ഞാന്‍ ഏറെ പരിശ്രമിച്ചാണ് കൂടിന്റെ കമ്പി പൊട്ടിച്ചത് പുറത്തു കടന്നതെന്നും ആ ശ്രമത്തിനിടയിലാണ് ദേഹമാസകലം കീറിമുറിഞ്ഞ്‌, ചോര പൊടിഞ്ഞു ഞാന്‍ മുന്നില്‍ വന്നു നിന്നതെന്നും മറക്കാന്‍ കഴിയില്ല. കൂട്ടിലെ
ബന്ധനം ഒരു സുഖമാണ് എന്നു പറഞ്ഞു വീണ്ടും കൂട്ടിനകത്തേക്ക് തള്ളിയിട്ട്‌ വാതിലടച്ച താങ്കള്‍ അട്ടഹസിച്ചതായാണ് ഞാന്‍ ഓര്‍ക്കുന്നത്.

കഷ്ടം! ഞാനെന്ത് എന്നുപോലും ഓര്‍ക്കാനായില്ലല്ലോ.

ഞാനെന്തിന്‌, ഇതൊക്കെ ഈ യാത്രാവേളയില്‍ പറയുന്നതെന്നാവും. പറയണം മാഷെ. ഒന്നുമില്ലെങ്കിലും നിങ്ങളെന്റെ അഭ്യുദയകാംക്ഷിയാണല്ലോ. എന്റെ തകര്‍ന്ന കൂട് കത്തിയെരിയുകയാണ്. ആ തീ ആറുന്നതുവരെയെങ്കിലും ഇതൊക്കെ സഹിച്ചൂടെ?

ഒരു മഹാനഗരത്തിന്റെ വാടക ഫ്ലാറ്റില്‍ , ഇടുങ്ങിയ മുറിയിലിരുന്ന് മാര്‍ഗദര്‍ശനത്തിന്റെ വേദം പഠിപ്പിച്ച പുണ്യാളന്റെ ദിവ്യത്വമൊന്നും താങ്കള്ക്കില്ലെങ്കിലും എന്റെ ജീവിതദിശ മാറ്റിമറിച്ച ആളാണല്ലോ എന്നതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. സമാന്തരങ്ങളാണല്ലോ നമ്മുടെ വഴികള്‍.

ഇടയ്ക്കു വല്ലപ്പോഴും ഇതൊക്കെ ഓര്‍ത്ത്‌ ഒന്നു ചിരിക്കാമല്ലോ,മാഷെ. ഇനിയൊരിക്കലും നമ്മള്‍ കാണാന്‍ ഇടവരില്ലെന്നു സമാധാനിക്കുക.

വീണ്ടും.....
ഒരു സത്യം പറയട്ടെ - ഇപ്പോള്‍ എനിക്കും തിരക്കാണ്. ഈ വണ്ടിക്കുതന്നെ പോകണമെന്നതിനാല്‍, യാത്രാമൊഴി..ബൈ ബൈ...

2010, നവംബർ 6, ശനിയാഴ്‌ച

രണ്ടാം ഭാവം

സുഖം കടമെടുക്കാന്‍
വിരുതനായ ഒരാള്‍ക്ക്
അസുഖം
ഒഴിയാബാധയായി മാറി.
സൂര്യന് പ്രണയം
പാപമല്ലാത്തതിനാല്‍
മഞ്ഞിന് മാനത്തു
പെറ്റിടേണ്ട കാര്യമില്ല, കുഞ്ഞിനെ.
'നീല'യ്ക്ക് ചാരവര്‍ണ്ണത്തിന്റെ
രണ്ടാം ഭാവമുണ്ട്
ഇടനേരങ്ങളില്‍
മിഴിപ്പെരുമകളില്‍...

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

നീരുവറ്റും നേരം

നീരുവലിഞ്ഞൊരു
തൊണ്ടായുണങ്ങി
പ്പൊടിയും നേരത്തു-
മുണ്ടുള്ളിലൊരാശ:
ഒരുവട്ടംകൂടി
ഒരു ഇളനീരായെങ്കില്‍...!

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

മലയാളത്തിന്റെ സൌമ്യ സാന്നിധ്യത്തിന് അമ്പതാണ്ട്‌ തികയുമ്പോള്‍




വിശാലമായ നീലാകാശത്തിനു സീമ നിര്‍ണ്ണയിക്കുക വയ്യ.
ശുഭ്ര പ്രകാരത്തെളിമയുടെ നെറുക
എവിടെയാണെന്ന് തീര്‍ച്ചപ്പെടുത്തുക വയ്യ.

സന്ധ്യാംബരത്തിന്റെ ശോണാഭ കണ്ടു മതിഭ്രമം വരുമ്പോള്‍
നിശയുടെ വ്യാപ്തി വരച്ചെടുക്കാനും വയ്യ.

ഒരാളുടെ ജീവിതം ഒരവസ്ഥയുടേതായി ചുരുങ്ങിക്കൂടാത്ത കാലത്ത്
ഒരുപാട് പേരുടെയും ഒരുപാട് അവസ്ഥകളുടേയും

പ്രോജ്വലമുഖം
സല്ക്കര്‍മ്മത്തിലധിഷ്ടിതമായ
ശുദ്ധ സംസ്കാരം കൊണ്ട് സാധിച്ചെടുക്കുക എന്നത്
പ്രയാസകരമാണ്.

മലയാളത്തിനു ബോധിച്ച സാഹിത്യശുദ്ധിയാണ്
ശ്രമകരമായ കര്മസാക്ഷ്യത്തിന്റെ പ്രതീകമാണ്
ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍.

കവി , പ്രഭാഷകന്‍, ഗവേഷകന്‍, കഥാകൃത്ത്‌, ലേഖകന്‍ തുടങ്ങി
എന്തെന്തു മേഖലകളിലാണ് ഈ കലാസ്നേഹി
മൂന്നു പതിറ്റാണ്ടിലേറെയായി
തന്റെ സൌമ്യപ്രകൃതം പങ്കുവെച്ചു പോരുന്നത്.

രണ്ടക്ഷരം കുറിക്കുമ്പോഴേക്ക്
സ്വയം വിവാദംപടര്‍ത്തി
വിശ്വപീഠം ചമയ്ക്കുന്ന ധിക്കാരസാന്നിധ്യങ്ങളുടെയിടയില്‍

പരസഹസ്രം മാറ്റുള്ള
അക്ഷരശുദ്ധിയുടെ

നിറപ്രസരണവുമായി
മലയാള സാഹിത്യത്തിലെ
എളിമയുടെ ഈ സുകുമാരപ്രതിഭയ്ക്ക്
അമ്പതാണ്ട്‌
പൂര്‍ത്തിയാവുകയാണ് ഇക്കൊല്ലം.
സംഗീതത്തിലും കാവ്യാലാപനത്തിലും
റെതിളക്കമുള്ള ലീലാകൃഷ്ണന്റെ
പ്രഭാഷണശൈലി ഒരിക്കല്‍ കേട്ടാല്‍
പ്രസംഗം തീരാതെ എഴുന്നേല്ക്കാനാവില്ല ആര്‍ക്കും.
അത്രക്കു പ്രിയതരമാണത്.
അത്രക്കു ഗഹനമാണത്.
അത്രതന്നെ ഗ്രാഹ്യവുമാണത്.
ഏതു വിഷയത്തിന്റെ പൂര്‍ണ്ണദര്‍ശനവും സാധിച്ചെടുക്കുന്ന
ലളിത ഭാവ പ്രകടനമാണ്
ആരിലും കൌതുകമുണര്‍ത്തുന്ന
ആ മാന്ത്രിക വന്ഗ്മയത്വം.
ഒരക്ഷരം വായിക്കുമ്പോള്‍
വായിച്ചെടുക്കുന്നത് ഒരു സംസ്കാരമാണ്.
എഴുത്തിന്റെ വിസ്തൃതി വൈവിധ്യമാര്‍ന്നതാണ്.
എന്നാല്‍ ദര്‍ശനസാധ്യമായ ദീപ്താശയങ്ങളെ
സര്‍ഗാത്മക സംവാദമാക്കി മാറ്റാന്‍ കഴിയുന്ന
അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഈ സാഹിത്യകാരന്‍.
ഇത് മലയാളത്തിന്റെ വര്‍ത്തമാനകാല ഭാഗ്യം തന്നെ.
ഈ സുകൃതത്തിനു
അമ്പത് തികയുമ്പോള്‍
അത് ഉത്തരോത്തരം
നക്ഷത്ര ശോഭയാല്‍
മലയാള സാഹിത്യകാശത്ത്‌
ഒരു ജ്വാലയായ്
ഒരുപാടു കാലം നിറഞ്ഞു നില്‍ക്കാന്‍
ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കയാണ് ഞാന്‍.

കൈവരികള്‍ തകരുമ്പോള്‍

ഇരുട്ട് മൂടിയ വഴികളില്‍
നിലാവ് ഉതിര്‍ന്നു വീഴുന്ന വിശേഷമാണ്
സൌഹൃദമെന്നു താങ്കള്‍.
ആപേക്ഷികമായെങ്കിലും
ഒരു ബന്ധം
കിനാവിന്റെ പൊരുളായി മാറിയതും
പിന്നീടെപ്പോഴോ സമൃതിപഥത്തില്‍
ഒരു നാവേറ് പോലെ
വള്ളുവനാടന്‍ വിരുന്നിന്റെ
നേര്‍ ച്ചേദമായതും
അനുഷക്തമായ വിയോജിപ്പിന്റെ
സ്പന്ദനം.
എന്നെ സദാ പുറകോട്ടു വലിച്ചത്
ഔചിത്യ ബോധത്തിന്റെ പഴയ
കണക്കുപുസ്തകത്തില്‍
ഒരു പിലാത്തോസിനും
വഴിമാറിക്കൊടുക്കാത്ത
താങ്കളുടെ ധാര്‍ഷ്ട്യം.
അതിനെ ധീരമെന്നുച്ചരിക്കാന്‍
പോലും
ഞാന്‍ മറന്നത് അതിശയം കൊണ്ട്.
വിഭജനത്തിന്റെ വേദം
സ്നേഹം മുറിച്ചുമാറ്റലാണെന്ന്
കടല്‍ കടന്നെത്തിയവര്‍
പണ്ടേ മൊഴിഞ്ഞു.
കൂട്ടുകാരാ,
താങ്കള്‍ എനിക്ക് പ്രിയപ്പെടുന്ന
ബിന്ദു ഇതാണ്.
ഇപ്പോള്‍ എനിക്ക്
ഒറ്റുകാരന്റെ മുഖമില്ല.
ഹൃദയത്തില്‍ ഈശ്വരന്‍
മറന്നു വെച്ച ഇഷ്ടം മാത്രം.
ഒരു രഹസ്യം കൂടി-
എന്നില്‍ ഒരു പിന്തിരിപ്പനുണ്ട്.
വിപ്ലവം ചര്‍ദ്ദിച്ചു നടന്ന
പഴയ നാളുകളില്‍
ഉടമയും അടിമയും ഭാഗം വെച്ചു
പിരിഞ്ഞ അനിവാര്യതയില്‍
ഒരാത്മഹത്യാക്കുറിപ്പ്‌ എഴുതിവെച്ചിരുന്നു ഞാന്‍.
അതിനാല്‍ ഒരു വേള
താങ്കള്ക്കിനിയും
ഒരു ശവദാഹത്തിനു കൂടി
സാക്ഷിയാവാം.
സമാധാനിക്കുക,
ചിന്ത ഇപ്പോഴും
ഒരു പണയ വസ്തുവാണ്.

(എന്റെ പ്രഥമ കവിതാസമാഹാരത്തില്‍നിന്ന് )

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ആവര്‍ത്തനം

ഭയമായിരുന്നന്നച്ഛനെ,
എന്നാല്‍
ഇന്നച്ഛനു ഭയമാണീ പുത്രനെ!
പൊറുക്കാതിരിക്കണമീ
താതനെ,
ഈ കാലമൊഴുകു,
മൊരുമാതിരി.
മറക്കാതിരിക്കണം
മകനേ, നീ.
നിന്നെ
പേടിച്ചിടും നിന്നോമന.
പിന്നവന്‍
നിനക്കൊരു പേടിയായ് മാറിടും-
നേരത്തറിയണം
അതിന്‍ വ്യഥ.
അകം നീറിപ്പിടയും കഥ.
പൊറുക്കട്ടെ ഈശ്വരന്‍,
അല്ലേ, എന്നുണ്ണീ..!

കാഴ്ച മങ്ങും നേരം

ചാവിന്നു മുമ്പൊന്നു കണ്‍നോക്കിടാത്തോരാള്‍
*കണ്നോക്ക് കാണുവാന്‍ വന്നിതാദ്യം.
അന്ത്യംവരേക്ക്മൊന്നുമേ ചെയ്യാതെ
മരിപ്പതു കാണുവാന്‍ വയ്യോരാള്‍ക്ക്.
ഒഴിവൊട്ടുമില്ലാത്തോരാള്‍വന്നു ചൊല്ലി
ശേഷക്രിയ,യത് കേമമാക്ക.
ഓര്‍ത്തുപോയ് ഈയാളാ പാവമാം തള്ളയെ
വയ്യാത്ത കാലത്ത് വിസ്മരിച്ചോന്‍.
കടമകള്‍ ചെയ്യേണ്ട കാലത്തിലൊന്നും
കണ്മഷിയിട്ടാലും കണ്ടിടാത്തോന്‍ .
ഇങ്ങനെ ഈ വിധം കാണ്മുനാം ചുറ്റിലും
ഇവിടന്നു പോകുന്ന നാള്‍ വരേയ്ക്കും...!


*മരണാനന്തരം ദു:ഖം കാണാന്‍ പോവുന്ന ഒരു നാട്ടാചാരമുണ്ട്.

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

താന്‍

തന്നോളം പോന്നാല്‍
താനെന്നേ വിളിക്കാവൂ
അതിനാല്‍
'താനെ'ന്നേ വിളിക്കൂ
മകനീ അച്ഛനെ.!

കാത്തുനില്പ്

വരില്ലവളെന്നു
റപ്പാണയാള്‍ക്ക്,
എങ്കിലും
ഒരു വേള
എങ്ങാന്‍
വന്നെങ്കിലോ?

തികഞ്ഞവന്‍

'കാണില്ലയിങ്ങനെ
എട്ടനെപ്പോലൊരാള്‍
എല്ലാം തികഞ്ഞവന്‍
വിശ്വം നിറഞ്ഞവന്‍'
എന്നെന്‍റെ പെങ്ങള്‍
മേനി പുലമ്പവേ
ഞാനൂറി ചിരിച്ചെന്‍റെ
പാപക്കിടക്കയില്‍..

ശൂന്യം

ഒന്നാകെ കൈവന്നു
ചേര്‍ന്നിടും നേരത്തു-
മൊന്നുമേയില്ലാതെ
പോയതെന്തീശ്വരാ..

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഒഴിവ്

ലീവെടുത്തതാണവര്‍
തിരക്കൊഴിഞ്ഞൊരു
നാലുനാളിനായ്
ചൂലെടുത്തുനിന്നവര്‍
വഴക്കൊഴിഞ്ഞിടാന്‍
നാളുനാലു തീര്‍ന്നിടാന്‍ ..!

തിരുത്ത്

കാലമെന്‍ മരണം
കുറിച്ചിട്ട നേരത്തു
ജാതകം തിരുത്തുവാന്‍
പോയി ഞാനും...!

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

നിറവ്

നിനച്ചിരിക്കാതെ വന്നുഭവിക്കുന്ന
ചില നന്മകളുണ്ടാവുംനമ്മുടെയൊക്കെ
ജീവിതത്തില്‍. സമൂഹത്തിലെ സുമനസ്സുകളാണവ.
അതുകൊണ്ടുതന്നെ ചില കാര്യങ്ങളെങ്കിലും
ഇങ്ങനെയാണ്.കന്മഷപൂരിതമായ
ജീവിത സാഹചര്യങ്ങളില്‍
ഇളം കാറ്റുമായി നിലാവിന്‍ തുണ്ടിന്റെ
ദീപ്ത പ്രഭ പോലെ
സ്നേഹ, സാഹോദര്യ, സമുദായ
കൂട്ടായ്മക്ക്
ഈടുറ്റ ഒരു
ചരിത്രദൌത്യംഭംഗിയായി
നിര്‍വഹിക്കാന്‍
കഴിയുകഎന്നത് മഹത്തരമാണ്.
അത്തരം അവതാരങ്ങള്‍
മഹാത്മാക്കളുമാണ്.
കാലമേറെ ആവശ്യപ്പെടുന്ന
ഒരു സമയത്ത്ഇല്ലാതെ പോയ
ഒരാണ്ടിന്‍റെഓര്‍മയില്‍എന്‍റെ
എളിയസ്മരണ, മലപ്പുറത്തുകാരാ...
(സമാധാനദൂതനായി നിറഞ്ഞു നിന്ന
ആദരണീയനായ മുഹമ്മദാലി ശിഹാബ്
തങ്ങളെക്കുറിച്ച് ഒരനുസ്മരണം.)
ശാന്തമാപ്രകാര,
മതിലേറെ
സൌമ്യമാണാകാരം
ശാന്തി തന്‍ ദൂതുമായ്‌
എന്നും നടന്നയാള്‍
ശാശ്വതപരിഹാരമേതിനും
ചൊല്ലിടും
ശാപങ്ങളൊന്നുമേ
ചൊരിയാത്ത ജീവിതം
വേദന സര്‍വ്വവും
മാറ്റിടും ചിരിതൂകി
വേദങ്ങള്‍ നേരിനായ്
മുറുകെ പുണര്‍ന്നിടും
വേഷങ്ങള്‍ ലാളിത്യ
ഭാവങ്ങളായിടും
വേവുന്ന ദു:ഖവും
വേറിട്ട്‌ തീര്‍ത്തിടും
വിഷമങ്ങളൊഴിയുമാ
ചാരത്തു ചെല്ലുകില്‍
വിധിയെ പഴിക്കാതെ
വിജയങ്ങള്‍ നേടിടും
വിങ്ങുന്ന ഹൃദയങ്ങള്‍
വായിച്ചു തീര്‍ക്കുമാ
വിടരുന്ന ചിരിയിലെ
സ്നേഹത്തുടിപ്പിനാല്‍
കാലങ്ങളെത്ര
മാറിമറിയിലും
കാലന്മാര്‍
നാട്ടിലെ സ്വൈരം കെടുത്തിലും
കാരുണ്യ ചിത്തന്‍റെ
ഓര്‍മയീനാടിന്നു
'കാണാത്ത'
ശക്തിയായ്ഉണ്മയേകും....

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ഗംഗപോലെ, ഗംഗാതീര്‍ത്ഥംപോലെ


ഗംഗപോലെ, ഗംഗാതീര്‍ത്ഥം പോലെ
==============================


ചില ഈശ്വരാനുഗ്രഹങ്ങളെ
ഇഹത്തിലെ അപൂര്‍വഭാഗ്യങ്ങളായി
തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യാറുണ്ട്, നാം.
പുണ്യം വാരിക്കോരിച്ചൊരിയുന്ന ദിവ്യാമൃതങ്ങളാണവ.
സങ്കടകാലങ്ങളില്‍ ശാന്തപ്രകൃതങ്ങളായി
ആശ്വസദീപം തെളിയിക്കുന്ന അവതാരങ്ങളാണവ.
ഞെട്ടറ്റ പ്രതീക്ഷയുടെ അറ്റംപിടിച്ച്
ആയുസ്സിന്റെ അനങ്ങാവേരുറപ്പിച്ചുതരുന്ന
ശീതച്ചാമരങ്ങളാണവ.
വരുന്നതും വളരുന്നതും പാകപ്പെടുന്നതും
വികസിച്ചു പരിണമിക്കുന്നതും,
ഒടുവില്‍ പരമസായൂജ്യത്തി
ന്റെ കൈവല്യവുമായി
വിടപറയുന്നതും ഇത്തരക്കാര്‍ക്കുമാത്രം കഴിയുന്നതത്രെ.

പിന്നിട്ട ജീവപഥങ്ങളില്‍
ഓരോ ചുവടും ഞാനീ പ്രപഞ്ചത്തിലെ
കോടാനുകോടി ജീവാണുക്കളില്‍
ഒന്നുമാത്രമെന്ന എളിമയോടെ ഒരാള്‍ ജീവിക്കുമ്പോള്‍
അത് ലാളിത്യത്തിലൂന്നിയ മഹത്വം തന്നെയാണ്.
ജനുസ്സില്‍ പെട്ട ഒരു ധന്യാത്മാവാണ് ഡോ.വി പി ഗംഗാധരന്‍
എന്ന വലിയ മനുഷ്യന്‍.

ഒരു സിദ്ധി ഒരാളുടെ മാത്രം സിദ്ധിയാകുന്നത്
ഭഗവാന്റെ കാരുണ്യസ്പര്‍ശം കൊണ്ടാണ്.
ഡോ.ഗംഗാധരന്‍ ഈശ്വരസ്പര്‍ശമേറ്റയാളാണ്.
ഒരു സാധാരണ മനുഷ്യന്റെ ബാല്യത്തില്‍നിന്നും
മഹാരോഗചികിത്സക
ന്റെ ജാതകപുണ്യത്തിലേക്ക്
തുറന്നുവെ
ച്ചതാണ്
ഈയാളുടെ കര്‍മജാലകം.

ഏതു കഠിനമായ ആതുരാവസ്ഥയിലും
യാഥാര്‍ത്യമാകുന്നപ്രതീക്ഷയുടെ ജ്വാലയായി ഇദ്ദേഹം മാറാറുണ്ട്.
അതുകൊണ്ട് തന്നെ എത്ര പെരുമ്പറ കൊട്ടിഘോഷിച്ചാലും
തീരാത്ത പെരുമയുടെ കഥയുണ്ട്, സാധാരണ മനുഷ്യന്.

പൂര്‍ണ വിരാമമായെന്ന് ഉറപ്പിച്ചു
തന്നെ ആശ്രയിക്കുന്ന ഒട്ടുമുക്കാലിനും
അതിശയത്തി
ന്റെ ജീവതീര്‍ത്ഥം തളിച്ചു
ഗംഗാശുദ്ധി വരുത്തുന്ന
മഹാത്മാവി
ന്റെ വൈഭവത്തിനു മുമ്പില്‍
ആരും നമസ്കരിച്ചുപോവും മനസ്സുകൊണ്ടെങ്കിലും...

വൈകുമ്പോള്‍,
തീര്‍ത്തും വൈകുമ്പോള്‍ പോലും,
തീരെ കൈവിട്ടുപോകാതെ
കുറച്ചുകൂടി ചെയ്തുതീര്‍ക്കാനുണ്ടെന്ന
പ്രതീക്ഷയോടെ
ഏറെ മുന്നോട്ടു കൈപിടിച്ചുനടത്തുന്ന
കൌതുകം നമുക്കിവിടെ കാണാം.

കെ. എസ്. അനിയന്റെ 'ജീവിതമെന്ന അത്ഭുതം'
എന്ന ഒരൊറ്റ പുസ്തകം മതി ഡോ.വി. പി.ഗംഗാധരന്‍ എന്ന നന്‍മ തൊട്ടറിയാന്‍.
മുന്‍ കുറിപ്പിലായി
'കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍
ഒരു പുരുഷായുസ്സിന് ഉള്‍ക്കൊള്ളാവുന്നതിലേറെ
അനുഭവങ്ങള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു.
എത്രയോ ജീവിതങ്ങള്‍
എന്റെ കൈകളിലൂടെ കടന്നുപോയി.
അതില്‍ പലതും എന്റെ ജീവിതത്തിന്റെ
ഭാഗമായി മാറിയിരിക്കുന്നു' എന്നദ്ദേഹം പറയുന്നു.

അതെ. ഡോക്ടര്‍ ഗംഗാധരന്‍
ജീവിതമെന്ന അത്ഭുതത്തിനുമപ്പുറത്താണ്.
ജീവിതത്തില്‍ നമ്മളൊക്കെ മറന്നുപോകുന്ന ഒന്നുണ്ട്.
ഇന്നിലേക്ക്‌ എത്തപ്പെട്ട വഴി.
എത്തിക്കഴിഞ്ഞ ദൂരത്തിനപ്പുറത്തു പിന്നിട്ടുകഴിഞ്ഞ വഴികളെത്ര
എന്ന സാമാന്യചിന്ത വിസ്മരിക്കുമ്പോള്‍
അത് മൃഗാവേശം കൊണ്ട്
മൃതിയെ പുല്‍കുന്ന രീതിയാണ്.
എന്നാല്‍ എല്ലാമുണ്ടായിട്ടും
ഒന്നുമില്ലായ്മയില്‍ നിന്നാണ്
ഞാനും ജീവിതം തുടങ്ങിയതെന്ന വരി കുറിച്ചിടുക വഴി
ജീവിതം കരുപ്പിടിപ്പിക്കുന്നതിന്‍റെ സുഖംതേടുകയായിരുന്നു
ചികിത്സകന്‍.
ഡെല്‍ഹിയിലും അടയാറിലും ജീവിതത്തിന്റെ നേരുകള്‍
തന്റെ മനസ്സിനെ പൊള്ളിച്ച കഥകള്‍ പറയുമ്പോള്‍

തു ജനിതകശാസ്ത്രത്തിലാണ്
നമുക്ക് കര്‍മ്മത്തിന്റെ രാസമാറ്റം തരംതിരിക്കാനാവുക?


ഗംഗ പോലോഴുകുന്ന ജീവവാഹിനിക്ക് മുമ്പില്‍ ഏറെ പ്രയാസമനുഭവിച്ച്
ഞാനുമെത്തി, എന്‍റെ പ്രിയപ്പെട്ട ചിലരെയും കൊണ്ട്.
അന്ന്, ആദ്യകാഴ്ച്ചയുടെ തിരി
വെട്ടത്തിലേ
വായിച്ചെടുത്തതാണ് മനസ്സിന്റെ സുകൃതാംശം.
ഒരു മിഴി കൊണ്ട് ഒരു
ജീവദര്‍ശനം
പകര്‍ന്നുതരാനാകുമെങ്കില്‍ അതാണ്‌ ഡോക്ടര്‍ ഗംഗാധരന്‍.

അവിടെ നിഷ്പ്രഭമാകുന്നത്
നമ്മുടെ കാഴ്ചപ്പാടുകളിലെ പാപാവേശങ്ങളാണ്.
അവിടെ ശുദ്ധമാക്കപ്പെടുന്നത്
നമ്മുടെ സ്വഭാവമാലിന്യങ്ങളുടെ ഒഴിയാപ്പേറുകളാണ്.
അവിടെ തൊട്ടുണര്‍ത്തപ്പെടുന്നത്
വരാനിരിക്കുന്ന സല്‍ക്കര്‍‍മങ്ങളുടെ പ്രതീക്ഷാമുകുളങ്ങളാണ്.

നമ്മള്‍ നിര്‍ത്തിയേടത്തു നിന്നും
ഒരുപാട് തുടരുന്നതാണ് കൈപുണ്യം.
നമ്മള്‍ ഒരുങ്ങാത്തിടത്തുനിന്നും
ഏറെ ഒരുക്കങ്ങളിലേക്ക് എത്തിപ്പെടാനുള്ള
പ്രേരണയാണ് സാന്നിധ്യം.

നമ്മള്‍ മറന്നുപോയ ജീവിതത്തി
ന്റെ
ഊഷ്മളാദികളും ജീവപ്രഭകളുമൊക്കെ
കൈകളില്‍ തിരികെ വെച്ചുതരുന്ന
വരപ്രസാദം തന്നെയാണ് ജന്മം.

നമ്മുടെ ജീവിതം എത്ര നിസ്സാരമാണെന്ന തിരിച്ചറിവ്
നമുക്കില്ലാതെ പോകുന്നു എന്നത്
നമ്മെ വേദനിപ്പിക്കണം.
തു തിരക്കിനിടയിലും വിടരുന്ന ഡോക്ടറുടെ ഒരു ചിരി മതി
സൌഹൃദത്തി
ന്റെ നിലാവായി, സ്നേഹമായി, വറ്റാത്ത വികാരമായി
തന്നെ ആശ്രയിച്ചെത്തുന്ന എണ്ണമറ്റ ജനമനസ്സുകളിലേക്ക്
ആഴ്ന്നിറങ്ങാന്‍.

നൂറുക്കണക്കിനാളുകള്‍ ക്ഷമയോടെ കാത്തിരിക്കുന്ന
.പി യായാലും പൂര്‍ണ്ണത്രയീശന്റെ സന്നിധിയിലെ
വീടിന്റെ പൂമുഖമായാലും
വഴിയിലോ ചടങ്ങിലോ ആയാല്‍ പോലും
മനുഷ്യനു പൊയ്മുഖങ്ങളില്ല.
ഈശ്വരാനുഗ്രഹം കൊണ്ട് സുകൃതം പെയ്തിറങ്ങിയ
പ്രിയ ചികിത്സകന്റെ അമ്മയുടെ നന്മയാവാം,
വരദാനം പോലെ ശുദ്ധമനസ്സുള്ള ഒങ്കോളജിയിലെ തന്നെ
ജീവിതയാത്രയിലെ തണലായി കൂടെക്കിട്ടിയതും.

നാലക്ഷരം പഠിച്ചാല്‍ കൊമ്പുമുളക്കുന്നവര്‍ക്കിടയില്‍
ഞാനീ ലോകത്തൊന്നുമല്ല,
എനിക്കെന്റെ രോഗികളും ബന്ധുക്കളും ജീവിതത്തിന്റെ ഭാഗമാണ്
എന്ന് നമ്മെ അനുഭവിപ്പിക്കുന്ന ഒരാള്‍ ആശ്ചര്യമല്ലാതെ മറ്റെന്താണ് സംവദിക്കുക?

കാലാനുക്രമങ്ങളിലൂടെ ഊളിയിട്ടുനടക്കുമ്പോള്‍
നാം കാണാതെ പോവുന്ന ചിലതുണ്ട്- വേരുകള്‍.
ഒന്ന്, ഒന്നില്‍നിന്നു കൊളുത്തിയെടുക്കപ്പെട്ടതാണ്
എന്ന നിഗമനം നമ്മെ നയിക്കണം
സ്വായത്തമാക്കാനാവാത്ത ചില ഇഷ്ടങ്ങളെങ്കിലും
നമ്മെ നിയന്ത്രിക്കേണ്ടതുണ്ട്.

നടന്നകാര്യങ്ങളുടെ ശാസ്ത്രീയത അളന്നെടുത്തല്ല
ഒരാളുടെ ജീവിതത്തി
ന്റെ ഗതി കുറിക്കേണ്ടത്‌.
വരാനിരിക്കുന്ന ഭ്രമാവസ്ഥകളെ
സങ്കടങ്ങള്‍ക്കതീതമായി ജീവിതപ്പെരുക്കങ്ങളാക്കി മാറ്റാന്‍
നാം ശീലിച്ചേ പറ്റൂ.
അതിനു വഴിയറിയണം.
നമ്മുടെ ഗതിയറിയണം.
ഈടുറ്റ ബന്ധങ്ങളുടെ ഉള്ളറിയണം.
അതാണ്‌ ചരിത്രം. അതേ ചരിത്രമാവൂ.

ലോകസഞ്ചാരത്തിനു അവസാന തീരമെന്നൊന്നില്ല.
തീരങ്ങളിലെവിടെയും,
എപ്പൊഴും നാം അവസാനിക്കാമെന്ന ശരിയെങ്കിലും
മറക്കാതിരിക്കാം,നമുക്ക്. ഇതു ബുദ്ധിഭ്രമംവരാത്ത
ആര്‍ക്കും ബോധിക്കുന്ന യുക്തിഭദ്രമായ
ഒരു ചിന്താധാര തന്നെയാണ്. സംശയം വേണ്ട.

കാരണം, കര്‍മം കൊണ്ടും ജന്മം കൊണ്ടും
ഒരായുസ്സ് നല്ലതിന് വേണ്ടിമാത്രം ചിലവിടുന്ന
ജാതകം വായിക്കുമ്പോള്‍ മനസ്സിന് അപഭ്രംശം അസാദ്ധ്യമാകുന്നു.
നമ്മുടെ ഡോക്ടര്‍ ഒരേ സമയം
ഒരു നല്ല അക്ഷരസ്നേഹിയും എഴുത്തുകാരനും കൂടിയാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യ, മനശ്ശാസ്ത്രക്കുറിപ്പുകള്‍
ഇപ്പോഴും വായനാലോകത്തിന് അറിവും പൊരുളും പകരുന്നു.

നമ്മിലെ രോഗഗ്ര
സ്ഥമായ വര്‍ണാന്ധതകളെയും
പാപക്കറകളെയും ഒരുപോലെ ശുദ്ധീകരിച്ചെടുക്കുന്ന
ദിവ്യത്വത്തിനുമുമ്പില്‍
മനസ്സുകൊണ്ട് ഒരുനൂറുവട്ടം കുമ്പിട്ട് കൊണ്ട് പറയട്ടെ,
ഒരിക്കലും തളരാതെ മൃതസഞ്ജീവനിയായി
എത്രയോ കാതം സ്വച്ഛന്ദമായി മുന്നോട്ടു കുതിക്കട്ടെ...
ഒരേ സമയം ഗംഗയായും ഗംഗാതീര്‍ഥവുമായങ്ങനെ...!

(നമുക്കുചുറ്റുമുള്ള നല്ലവരെക്കുറിച്ചു ഞാന്‍ എഴുതുന്ന കുറിപ്പുകളില്‍ നിന്ന് - അര്‍ബുദരോഗ ചികിത്സാരംഗത്ത് ഇന്ത്യയിലെതന്നെ പ്രശസ്തനായ ആളാണ്‌ എറണാകുളത്തെ ഡോ.വി പി ഗംഗാധരന്‍. അടുത്തറിഞ്ഞ സ്നേഹത്തെക്കുറിച്ച് ....)

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

സ്വസ്ഥത

മാലിന്യമുക്തമായ

ഒരു മാതൃകാ ഗ്രാമമായിരുന്നു

അയാളുടെ സ്വപ്നം.

അതിന്റെ ആദ്യപടിയായി

സ്വന്തം വീട്ടിലെ മാലിന്യം

ഒരു ചാക്കില്‍ ചുമന്നു

നടുറോഡില്‍

തള്ളി സ്വസ്ഥനായി, അയാള്‍.

ദോഷം മാറ്റാന്‍

ഒന്നും ചെയിതില്ലെന്ന
പേരുദോഷം
മാറ്റാനായി
ഒരുനാള്‍ അയാള്‍
വീടിന്‍റെ ഉമ്മറത്ത്
കെട്ടിത്തൂങ്ങിച്ചത്തു.

ശുണ്ഠി

മൂക്കിന്‍റെ തുമ്പത്തെ
ശുണ്ഠി മാറ്റാന്‍
അയാള്‍
മൂക്കറ്റം മുറിച്ചു
നീക്കിയത്രെ..!

ലക്‌ഷ്യം

ഭഗവാന്‍റെ അപ്പുറമിപ്പുറം നിന്ന്
അവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
അയാള്‍ അവന്‍റെ നാശത്തിനും
അവന്‍ അയാളുടെ നാശത്തിനും
വേണ്ടി.
ദൈവം കനിഞ്ഞതിനാല്‍
രണ്ടുപേരും
പാപികളായി
പന പോലെ വളര്‍ന്നു... !

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

പേടി

ഓരോ ഓണക്കാലം കഴിയുമ്പോഴും
എനിക്കു പേടി കൂടിവരാറുണ്ട്
ആയുസ്സെത്തുന്നതിന്‍റെ വെപ്രാളം
ജരാനര ബാധിക്കുന്നതിന്‍റെ വിമ്മിഷ്ടം
എങ്കിലും അടുത്തോണംവരെചെയ്യാനുള്ള
പാപങ്ങള്‍ ഞാന്‍ പെരുക്കിവെക്കാറുണ്ട്
മുറ തെറ്റാതെ..

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

മാനം

മാനമെന്‍ കവചമെ -
ന്നോര്‍ത്തോര്‍ത്തൊരാള്‍
മനമുരുകി -
പ്പിടഞ്ഞടിതെറ്റി
തറപറ്റി
കിടക്കുന്നിതാ...

ചൊല്ല്

ചൊല്ലിപ്പഠിച്ചും
ചൊല്ലിപ്പറഞ്ഞുമെന്‍
ചൊല്ലുകളത്രയും
പല്ലുതിന്നു...

ആയുസ്സ്

ഓരോ ദിനാദ്യങ്ങളും
ഓരോ ആയുര്‍സ്പര്‍ശമാണ്.
അക്കാരണം കൊണ്ടുതന്നെ
മരണവഴിയുടെ ദൂരം
കുറഞ്ഞുകൊണ്ടേയിരിക്കുന്നു...

കറുപ്പ്

എന്‍റെ താടിയിലെ
നരച്ച രോമങ്ങള്‍
ഞാന്‍ കാണാറില്ല.
മറിച്ച്
കറുത്ത നാരുകളുടെ
കണക്കെടുക്കാറുണ്ട്താനും.
ഒടുവില്‍
നര മാറാനായി
മുഖമാകെ
കറുപ്പിച്ചുകൊണ്ടേയിരുന്നു, ഞാന്‍..!

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

ഭാസ്കരേട്ടന്‍റെ കട

പലവട്ടം
കഴുകിയ
വലിയ കുപ്പിഗ്ലാസ്സില്‍
പകര്‍ന്നുതന്ന
മധുരനീരില്‍
നാരങ്ങ പിഴിഞ്ഞ്
ദിവ്യൌഷധം പോലെ
നുകരുമ്പോള്‍
ആ കുളിരൊഴുക്ക്
അകം
തണുപ്പിച്ച
നിമിഷമോര്‍ത്തു -
പരശ്ശതം പേരെ
*അമൃതൂട്ടിയ
ആ പെരുവിരലിനൊപ്പം
തേയുന്നത്
ഒരു
ജീവിതവും
ജാതകവും
കൈപുണ്യത്തിന്റെ
നറുവീര്യവുമൊക്കെയായിരുന്നു
ഒപ്പം, കോഴിക്കോടന്‍ പെരുമയുടെ
ചീന്തോലയും...

-------------------------------------------------------------------------------------------------
*കോഴിക്കോടിനു ഭാസ്കരേട്ടന്റെ സര്‍ബത്തിന്റെ രുചിയുണ്ടായിരുന്നു, ഒരു കാലത്ത്.
ഓവര്‍ബ്രിഡ്ജിനു താഴെ, നിരനിരയായി, ഒത്തിരിപ്പെരുണ്ടാവും,
ആ കടക്കുമുമ്പില്‍ എപ്പൊഴും.
ഇപ്പോള്‍ മക്കളാണ് ...അതേ 'രുചിയോടെ'..

മുറ്റം

'മുറ്റമെവിടെ,'
മുറ്റി നില്‍ക്കുന്നുണ്ടാ ചോദ്യം,
ഉണ്ണിയൊരു പുസ്തകത്താളിലെ
ചിത്രവും പിടിച്ചെന്‍
മുന്നിലായെത്തവേ
ഓര്‍ത്തുഞാന്‍,
കൂറ്റന്‍ വീടാനെനിക്കു
പലനിലകള്‍
നിരകളിലടുക്കി
അംബരം മുട്ടുമങ്ങനെ..
എങ്കിലും,
ഇത്തിരി മുറ്റമുമുണ്ടായിരുന്നെങ്കില്‍!
കളിച്ചിടാമവനു
*കക്കെങ്കിലും
വളര്‍ത്താമൊരു
ചെടിത്തുമ്പെങ്കിലും
നനഞ്ഞിടാം
പുതുമഴ മണ്ണില്‍
പതിക്കും മണമങ്ങനെ..
ഉത്തരമോതി ഞാന്‍
ഏറെ പാടാണൊരു
മുറ്റം തൂത്തിടാന്‍
ചെടികീടങ്ങ
ളകറ്റി, ചളിയില്ലാത്തളമാക്കിടാനുണ്ണി..
നമുക്കിപ്പോഴീ
തട്ടിന്‍ പുറത്തു കളിക്കാ
മതു, മുറ്റമാക്കിടാം
എല്ലാം മറക്കാം..
നിശയിലാകാശം
നോക്കി
നിലാവ് നുകര്‍ന്നു
നക്ഷത്രമെണ്ണാം
ഇപ്പൊഴീ
പുസ്തക
ച്ചിത്രത്തി
ലങ്കണ
ത്തൈമാവു
കണ്ടിരിക്കാം.....!



*ഒരു കളി - പണ്ടു മുറ്റത്ത് 'കക്കു'കളിക്കും , കുട്ടികള്‍.

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

വീണു പോകുന്ന വാക്കുകള്‍

മറക്കാന്‍ പാടില്ലാത്ത
തത്വമാണ് വാക്ക്.
വായില്‍ നിന്നായാലും
കയ്യില്‍ നിന്നായാലും
തെറിച്ച്ചുവീഴുമ്പോള്‍
അതീവ ശ്രദ്ധ വേണമതിന് ..
മൂര്‍ച്ചയും തീര്‍ച്ചയും
പോലെ തന്നെ
ചേര്‍ച്ചയും ചോര്‍ച്ചയും
വാക്കിന്‍റെ സ്വന്തം.
അതിനാല്‍
വായിലെ വാക്ക്
മൂക്കിലൂടെയും
കയ്യിലെ വാക്ക്
എഴുതിയ കടലാസ്സോടെയും
മടക്കിയെടുത്തു
പരിഹാരം കാണണം.
പോയ വാക്കും
തേഞ്ഞ നാക്കും
മടങ്ങിവന്നാല്‍
ഊക്കുണ്ടാവില്ല
ജീവിതത്തിന്...

2010, ജൂലൈ 29, വ്യാഴാഴ്‌ച

നേര്‍വഴി

നേര്‍വഴി നടക്കുവാന്‍
നേരവും നോക്കിഞാന്‍
നേരിനെ വിട്ടെന്നും
യാത്രയായി... !

കബന്ധങ്ങള്‍

നരജന്മത്തിന്‍റെ
നാനാര്‍ഥങ്ങള്‍
പരതുമ്പോഴാണ്‌
ശരീരത്തിന്‍റെ
വിപരീത സാധ്യതകളെക്കുറിച്ചു
ചികഞ്ഞത്.
തല കയ്യായും
കൈ തലയായും
പാദങ്ങള്‍
ഇതരാംഗങ്ങളായുമൊക്കെ
ചേര്‍ത്തു വെക്കുമ്പോഴേ
ജനിതകോര്‍ജ്ജം
പരിപാലിക്കപ്പെടൂ
എന്ന വെളിപാടുണ്ടായതും
തുടര്‍ന്ന്
കബന്ധങ്ങളുടെ
ജീവപഥം
തുറക്കാനായതും.
അമീബ
ഏകകോശ ജീവിയായിരിക്കും
കാലത്തോളം
അംഗപ്രത്യംഗം
ചേതന മുറ്റുമെന്നുറപ്പ്.
എന്തെന്നാല്‍
രാസമാറ്റം
ആത്യന്തികമായി
തലച്ചോറിനെയാണ്
ബാധിക്കുക
എന്ന തിരിച്ചറിവ്.

ശക്തി

സത്യം പറഞ്ഞിടാന്‍
ശക്തിക്കു കേണുഞാന്‍
സത്യമേ ചൊല്ലാതെ
ശക്തനായ് തീര്‍ന്നുപോയ്...!

2010, ജൂലൈ 28, ബുധനാഴ്‌ച

2010, ജൂലൈ 23, വെള്ളിയാഴ്‌ച

പുസ്തകം

ഒരിക്കല്‍
ഷെല്‍ഫിലെ
പുസ്തകക്കൂട്ടത്തില്‍
നിന്നൊരാള്‍
ചോദിച്ചു,
എന്നെ വായിക്കാത്തതെന്ത്... ?
കൌതുകം വായനയില്‍
മരവിച്ച നേരത്ത്
പുസ്തകത്തിന്
എന്‍റെ രൂപം...!
തുറിച്ച കണ്ണും
തുരുമ്പിച്ച
ദേഹവുമായങ്ങനെ...

ചാന്ത്

പെരുമാറ്റസൂത്രങ്ങളിലേറ്റവും
കേമം
ധന്യനായിരിയ്ക്കുക
എന്നതത്രേ..
'ധന്യ'നെ ധനികനെന്നേ
പറയൂ..
ഒരു നല്ല സമ്പന്നനേ
നല്ല സ്നേഹം
വാങ്ങാന്‍ കിട്ടൂ...
പണയവസ്തുക്കളുടെ
വൈവിധ്യമാര്‍ന്ന
നിരകളുച്ചത്തിലാര്‍ത്തു
വിളിയ്ക്കും-
നല്ലയാള്‍,
നല്ലമനുഷ്യന്‍..
സ്നേഹം വിറ്റാല്‍
പോകാത്ത കാലത്ത്
ചോര വില്‍ക്കാം
നമുക്ക്...
ചാന്തിനെങ്കിലും
പറ്റുമത്... !

കാണാതെ

കാണാതിരിയ്ക്കുമ്പോ,
ളൊരു കണിയായ്,
കനവൂറും കനിയായ്
തൊട്ടുണര്‍ത്തുമൊരു
സ്പര്‍ശമാ-
യുള്ളുകോരും
നോവേറെ നിറയും
പുളകമായൊടുവി-
ലനൃമായകലു-
മതേ പ്രണയം,
പ്രണയകാലം...!

2010, ജൂലൈ 18, ഞായറാഴ്‌ച

നേട്ടം

എന്‍റെ നഷ്ടങ്ങളിലെ
ലാഭമത്രയും
അബദ്ധ ചിന്തകള്‍
പണയം
വെച്ചു നേടിയതത്രേ ...!

കുട

അറിയുന്നു ഞാനെന്നെ

ഒന്നുമറിയാത്തവന്‍

അര്‍ദ്ധരാത്രി കുടപിടിക്കുന്നോന്‍

സര്‍വ്വജ്ഞപീഠം കയറിയോന്‍.. !

2010, ജൂലൈ 13, ചൊവ്വാഴ്ച

ആര്‍ജവം

പുതുകവിയുടെ
രചനകള്‍ക്കൊന്നും
ആര്‍ജവോര്‍ജങ്ങളില്ലെന്നും
ചൂടും ചൂരും
തുടികൊട്ടിപ്പാടാനായോരീണം
പോലുമില്ലെന്നും
'ഇന്ദ്രന്‍' കൃഷ്ണനോടോതി.
പുഴപോല്‍ ഉരുകിയൊലിച്ച
മഴനീരില്‍ കിടന്നു
ശിവനെ സ്ഫുടം ചെയ്യുന്ന
കാഴ്ച കണ്ടു
അന്തിച്ചിരുന്നത്രേ
കൃഷ്ണന്‍ ... !
(ഒരു സുഹൃത്ത് ഒരു രചനയെ വിസ്തരിച്ചപ്പോള്‍..)

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഭേദം

തണലാവുന്നതിലും ഭേദം
ഇപ്പോള്‍ നിഴലാവുന്നതാണ്..
വിളക്കുതിരിയായി
എരിഞ്ഞു തീരുമ്പോഴേ
വെളിച്ചത്തിനൊരു
മുഖമുണ്ടാവൂ...
കൈവിട്ടമോഹംപോലെ
കൈവരാത്ത ഭാഗ്യംപോലെ
വറ്റിത്തീരാനാവൂ...

പ്രളയം

എല്ലാ പ്രണയങ്ങള്‍ക്കും അങ്ങേപ്പുറത്ത്
ഒരു പ്രളയമുണ്ട്.
വിങ്ങല്‍ ഒരു കൊടുംകാറ്റായി
തീമഴ പെയ്യിക്കുംപോഴും
കനിവുകള്‍ ബലിക്കാക്ക
കൊത്തിയെറിയുംപോഴും
നഷ്ടം പെരുകിപ്പെരുകി
ഒടുവില്‍
അവനവന്‍ കടമ്പയിലെത്തുമ്പോള്‍
വറ്റാനരുതാത്ത
സംശയ മേഘങ്ങളില്‍
കനം വെച്ച വെറുപ്പിന്റെ
കൊടുംപ്രളയം
വന്നേതീരൂ...

സുഖം

അടിമയാവുന്നതിന്‍റെ
സ്വസ്ഥത ഒന്ന് വേറെ.
പകല്‍ രാത്രിയെന്നും
രാവ് പകലെന്നും
തട്ടിവിട്ടാല്‍ മതി.
എല്ലാ ശകാരങ്ങളും
ഏറ്റുവാങ്ങി
പ്രകീര്‍ത്തനങ്ങള്‍
ചൊരിഞ്ഞാല്‍ മതി.
സര്‍വ പീഡനങ്ങളും
സഹിച്ച്ച്
ഇഷ്ടലാളനകളുടെ
പെരുമഴയുതിര്‍ത്താല്‍
മതി.
കാരണം,
ശവമായിരിക്കുന്നതിന്റെ
സുഖം വാക്കുകള്‍ക്കും
അപ്പുറത്താണ്...

യാത്ര

തുടങ്ങുന്നിടത്താണൊടുക്ക-
മതിനാല്‍
യാത്രയേ മാറ്റിവെച്ചു ഞാന്‍...!