2011 ജൂലൈ 27, ബുധനാഴ്‌ച

തിരുത്തുംനേരം

തിരുത്തുമ്പോഴേ
എന്തും നന്നാവൂ.
അതിനാല്‍
നിന്റെ പിഴ
ഞാന്‍ ചൂണ്ടാം.
നിന്റെ വായന
എഴുത്ത്
ചിന്ത
ഒക്കെ മോശം.
വിവരക്കേട്.
അബദ്ധജടിലം.
ഇനിയെങ്കിലും
ഞാന്‍ പറയുമ്പോലെ
കേള്‍ക്കുക.
കുറ്റം മനസ്സിലാക്കി തരുമ്പോള്‍
തൂവല്‍ സ്പര്‍ശത്തിന്റെ
സുഖമുണ്ടാവില്ല
എന്നറിയുക.
തീമഴയാവും ചിലപ്പോള്‍.
നിനക്ക്
സഹിഷ്ണുത തീരെ ഇല്ല
ആ നേരത്ത്.
ഒരേ ഒരു കാര്യം
നീ ഓര്‍ത്താല്‍ മതി.
ഇതൊന്നും
എനിയ്ക്ക് ബാധകമല്ല.
ഞാന്‍
ദേവേന്ദ്രനും ഗജേന്ദ്രനും.
എന്റെ കയ്യിലെ ചൂണ്ടുവിരല്‍
നിനക്ക് നേര്‍ക്ക്‌ മാത്രമായിരിയ്ക്കാന്‍
മറ്റു വിരലുകള്‍
ഞാന്‍ ചുരണ്ടി മാറ്റിയിട്ടുണ്ട്....


2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

ഉപദേശം



വഴിയില്‍ വെളിച്ച്ചമില്ലാതാവുമ്പോള്‍
മിഴിയില്‍ മൌനം മൂടിനില്‍ക്കുമ്പോള്‍
മൊഴിയില്‍ സംഗീതമില്ലാതാവുമ്പോള്‍
വരയില്‍ നിറമില്ലാതാവുമ്പോള്‍
വരിയില്‍
സര്‍ഗ്ഗ
സഞ്ചാരമില്ലാതാവുമ്പോള്‍
പെരുമാറ്റത്തില്‍ നീതിയില്ലാതാവുമ്പോള്‍
സ്വയം ഒന്നുമല്ലാതാവുമ്പോള്‍

ഉറപ്പിയ്ക്കാം....
മരിയ്ക്കാന്‍ കാലമായെന്നും
അമാന്തം വേണ്ടെന്നും.




2011 ഏപ്രിൽ 3, ഞായറാഴ്‌ച

ചെറിയപാടം മൂസ്സാക്കയുടെ ബസ്സ്‌ യാത്രകള്‍

ഒരു യാത്രാരസം പങ്കുവെയ്ക്കാം ഇവിടെ.

താനാളൂരില്‍ നിന്നും
ഉള്ളിലേയ്ക്ക് 'പകര' വഴി
കുട്ടിബസ്സുകളുണ്ട് യാത്രയ്ക്ക്.

തിരക്കോട് തിരക്ക്.
ഉള്ളില്‍ കയറിപ്പറ്റാന്‍ നല്ല പാട്.

ഒഴൂര്‍ ഭാഗത്തുനിന്നും
തിരിഞ്ഞു താഴെ
ഒരു വളവിലാണ് മൂസ്സക്കയുടെ സ്റ്റോപ്പ്‌ .

തിരക്കിനിടയില്‍ കിളി ഇന്റര്‍വ്യൂ നടത്തും:

" ഇങ്ങളെങ്ങുട്ടാ കാക്ക്വോ ? "


#" ഞാന്‍ ബസ്സിന്റവ്ത്തുക്കാ ണ്ണ്യോ ."

മൂസ്സാക്ക ചിരിച്ചോണ്ടു പറയും .

തിരക്കി, വിങ്ങിപ്പൊട്ടുന്ന ബസ്സില്‍
കൂട്ടച്ചിരിയാവും.
പിന്നെ
ചോദ്യമില്ലാതെ കിളി ബെല്ലടിയ്ക്കും.

മൂസ്സാക്ക സ്ഥലം പറയും - ചെമ്മാട്.. ...!


-----------------------------------------------------
#ബസ്സിന്റെ അകത്തേയ്ക്കാണ് ഉണ്ണീ.

2011 മാർച്ച് 14, തിങ്കളാഴ്‌ച

കേമന്റെ നോവുകള്‍

കേമന്‍

സൂത്രങ്ങളൊന്നും
ഫലിയ്ക്കായ്കയായതില്‍
സൂക്തങ്ങള്‍ ചൊല്ലിഞാന്‍
കേമനായ് ഞെളിഞ്ഞിതാ ..


നോവുകള്‍

ആരാന്റെ നോവുകള്‍ ക്കാശ്വാസമേകിലും
ആരെന്റെ നോവുകള്‍
തീര്‍ക്കുമെന്നീശ്വരാ...

2011 മാർച്ച് 12, ശനിയാഴ്‌ച

അടയാളം

ഇന്നീ, ഉഷസ്സിലും
മദ്ധ്യാഹ്നശേഷം
സായന്തനത്തിലും
രാവിലും, പിന്നെ
പിറന്നിടുംപുലരിയിലും
ജീവനുണ്ടെന്ന-
ടയാളപ്പെടുത്തുക നാം...!

എത്രനേരമെന്നാര്‍ക്കറിയാം ....

സുഖമോയെന്നുചോദിപ്പതില്ല ഞാന്‍
എങ്കിലുമിടയ്ക്കൊന്നു കാണുവാന്‍
മടിയെന്തുസുഹൃത്തെ
മടുത്തുവോ എന്നെ,
അല്ലെങ്കിലെന്തുണ്ടു ഹേതു
ഈ വഴിത്താരയിലൊന്നു നില്ക്കാന്‍
എന്തെങ്കിലുമൊരുവാക്കു മിണ്ടുവാന്‍
എത്രകാലമി.താര്‍ക്കെത്രനേര-
മെന്നാര്‍ക്കറിയാം സഖേ...!

രാവൊഴിയുമിനിയും

ഇരുണ്ടൊരീരാവൊഴിയുമിനിയും

വരുമൊരുസൂര്യനങ്ങനെ,

യൊരുനാള്‍

ഉദയംകാണാതൊടുങ്ങുമീ

പ്രതീക്ഷയും...