2010, നവംബർ 26, വെള്ളിയാഴ്‌ച

നശിച്ച നരിക്കണ്ണുകള്‍

ഇളം കുരുന്നായപ്പോള്‍
കരപ്പന്‍ വന്നു
ചലനമില്ലാതെ
ഇലവാട്ടിക്കിടത്തിയ നേരത്ത്
കാളിത്തള്ള പറഞ്ഞു:
ഔ..ഇതിന്റെ കണ്ണ്‌..!
ഇലക്കോണകമുടുപ്പിച്ചു
മൂപ്പുവരും നേരത്ത്
വല്യമ്മ:
ന്നാ..കുഞ്ഞിമാളൂന്റെ കുട്ടീടെ
കണ്ണ്ച്ചാലും പോരാട്ടോ..!
സ്കൂളിലെ കൂട്ടുകാര്‍ കളിചൊല്ലിപ്പറയും:
എന്താ നിന്റെ കണ്ണുകള്!
വളര്ന്നകാലം
വഴിയിലും വരമ്പിലും
അങ്ങാടിയിലും
മൊഴികള്‍:
എന്താ ഇയാളുടെ തുറിച്ച നോട്ടം!
സ്നേഹിച്ചവരും
കൂടെയുള്ളവരും
കുറ്റം ചൊല്ലി:
ഈ കണ്ണ്‌ കുത്തിപ്പൊട്ടിക്കണം.
നശിച്ച നരിക്കണ്ണുകള്‍!
വേനലും വര്‍ഷവും
ഏറെ കഴിഞ്ഞ നേരത്ത്
കണ്ണുകള്‍ക്ക്‌ തണലില്ലാക്കാലമായപ്പോള്‍
മങ്ങിയ കഴ്ചവെട്ടത്തില്‍
ഞാനും ചേര്‍ത്തുചൊല്ലി :
എന്റെ ഈ നശിച്ച നരിക്കണ്ണുകള്‍ ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ