2011, ഡിസംബർ 24, ശനിയാഴ്‌ച

സമതലങ്ങള്‍ ഉണ്ടാവുന്നത്

''കയറ്റം വയ്യെനിയ്ക്ക് ''
എന്നുരച്ചൊരാളുണ്ട്
''ഇറക്കവും വയ്യെന്ന് ''!
അതെന്തെന്റെയീശ്വരാ..!

വേള

ഇത്തിരി
നേരമതില്
ഇത്തിരി
നോവും
ചിരിയുമായ്
മറയുന്നിതാ നാം
നാളെ
ആരാരില്ലെന്നാര്ക്കറിയാം?
എന്നാകിലും
വേള
കൊത്തിക്കീറുവോരെത്ര
കുന്നായ്മകൂടുവോരെത്ര.....!
ഓര്ത്തിരിയ്ക്കാം
ഇത്തരി മാത്ര
അതമൃതാകിലും
അറുതിയാകിലും. !

പൂജ്യം

ഒന്നിനോടൊന്നു ചേര്ന്നാല് പൂജ്യന്

ഒന്നില്നിന്നൊന്നു ചോര്ന്നാല് പൂജ്യം!

മറ

നിഴലൊരു
ല്ലൊരു
കൂട്ടല്ലൊരു
കൂടല്ലൊരു

കുമിള

മാത്രം

വികൃതി

അറിയില്ലൊന്നുമീ
അവനിതന്
വികൃതിയും
ആരാര്ക്കു
മോക്ഷമെന്നാരു
ചൊല്ലാന്.?

ജനിതകം

ഓരോ ദിനാദ്യങ്ങളും
എന്നെ
ഓര്മ്മപ്പെടുത്താറുണ്ട്
ആത്മസമര്പ്പണത്തിനു
നേരമായി
എന്ന കാര്യം.
ഇന്ന്
ആരെയും നോവിയ്ക്കാതെ
കഴിയണം എന്ന്
മനസാ
പ്രാര്ഥിച്ചുകൊണ്ടാണ്
എന്റെ ദിവസം തുടങ്ങാറ്.
അന്തിചോക്കും
നേരമാവുമ്പോള്
ആത്മസാക്ഷാത്കാരത്തിന്
പത്രാസുപറയാന്
എന്തെങ്കിലും വേണമല്ലോ.
കാലനിശ്ചയമാവാം
രാത്രിമൂക്കുമ്പോള്
അരുതാനോവുകളുടെ
ചെല്ലപ്പെട്ടിയില്
കണ്ണീരിന്റെ
കടലിരമ്പും.
ഈശ്വരാ....!
ജീവിതത്തിന്റെ
ഗണിതശാസ്ത്രത്തില്
പാപത്തിന്റെ ജനിതകം
ഏതളവിലാണ് നീ
വിന്യസിയ്ക്കാറ് ..?

2011, ജൂലൈ 27, ബുധനാഴ്‌ച

തിരുത്തുംനേരം

തിരുത്തുമ്പോഴേ
എന്തും നന്നാവൂ.
അതിനാല്‍
നിന്റെ പിഴ
ഞാന്‍ ചൂണ്ടാം.
നിന്റെ വായന
എഴുത്ത്
ചിന്ത
ഒക്കെ മോശം.
വിവരക്കേട്.
അബദ്ധജടിലം.
ഇനിയെങ്കിലും
ഞാന്‍ പറയുമ്പോലെ
കേള്‍ക്കുക.
കുറ്റം മനസ്സിലാക്കി തരുമ്പോള്‍
തൂവല്‍ സ്പര്‍ശത്തിന്റെ
സുഖമുണ്ടാവില്ല
എന്നറിയുക.
തീമഴയാവും ചിലപ്പോള്‍.
നിനക്ക്
സഹിഷ്ണുത തീരെ ഇല്ല
ആ നേരത്ത്.
ഒരേ ഒരു കാര്യം
നീ ഓര്‍ത്താല്‍ മതി.
ഇതൊന്നും
എനിയ്ക്ക് ബാധകമല്ല.
ഞാന്‍
ദേവേന്ദ്രനും ഗജേന്ദ്രനും.
എന്റെ കയ്യിലെ ചൂണ്ടുവിരല്‍
നിനക്ക് നേര്‍ക്ക്‌ മാത്രമായിരിയ്ക്കാന്‍
മറ്റു വിരലുകള്‍
ഞാന്‍ ചുരണ്ടി മാറ്റിയിട്ടുണ്ട്....


2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ഉപദേശം



വഴിയില്‍ വെളിച്ച്ചമില്ലാതാവുമ്പോള്‍
മിഴിയില്‍ മൌനം മൂടിനില്‍ക്കുമ്പോള്‍
മൊഴിയില്‍ സംഗീതമില്ലാതാവുമ്പോള്‍
വരയില്‍ നിറമില്ലാതാവുമ്പോള്‍
വരിയില്‍
സര്‍ഗ്ഗ
സഞ്ചാരമില്ലാതാവുമ്പോള്‍
പെരുമാറ്റത്തില്‍ നീതിയില്ലാതാവുമ്പോള്‍
സ്വയം ഒന്നുമല്ലാതാവുമ്പോള്‍

ഉറപ്പിയ്ക്കാം....
മരിയ്ക്കാന്‍ കാലമായെന്നും
അമാന്തം വേണ്ടെന്നും.




2011, ഏപ്രിൽ 3, ഞായറാഴ്‌ച

ചെറിയപാടം മൂസ്സാക്കയുടെ ബസ്സ്‌ യാത്രകള്‍

ഒരു യാത്രാരസം പങ്കുവെയ്ക്കാം ഇവിടെ.

താനാളൂരില്‍ നിന്നും
ഉള്ളിലേയ്ക്ക് 'പകര' വഴി
കുട്ടിബസ്സുകളുണ്ട് യാത്രയ്ക്ക്.

തിരക്കോട് തിരക്ക്.
ഉള്ളില്‍ കയറിപ്പറ്റാന്‍ നല്ല പാട്.

ഒഴൂര്‍ ഭാഗത്തുനിന്നും
തിരിഞ്ഞു താഴെ
ഒരു വളവിലാണ് മൂസ്സക്കയുടെ സ്റ്റോപ്പ്‌ .

തിരക്കിനിടയില്‍ കിളി ഇന്റര്‍വ്യൂ നടത്തും:

" ഇങ്ങളെങ്ങുട്ടാ കാക്ക്വോ ? "


#" ഞാന്‍ ബസ്സിന്റവ്ത്തുക്കാ ണ്ണ്യോ ."

മൂസ്സാക്ക ചിരിച്ചോണ്ടു പറയും .

തിരക്കി, വിങ്ങിപ്പൊട്ടുന്ന ബസ്സില്‍
കൂട്ടച്ചിരിയാവും.
പിന്നെ
ചോദ്യമില്ലാതെ കിളി ബെല്ലടിയ്ക്കും.

മൂസ്സാക്ക സ്ഥലം പറയും - ചെമ്മാട്.. ...!


-----------------------------------------------------
#ബസ്സിന്റെ അകത്തേയ്ക്കാണ് ഉണ്ണീ.

2011, മാർച്ച് 14, തിങ്കളാഴ്‌ച

കേമന്റെ നോവുകള്‍

കേമന്‍

സൂത്രങ്ങളൊന്നും
ഫലിയ്ക്കായ്കയായതില്‍
സൂക്തങ്ങള്‍ ചൊല്ലിഞാന്‍
കേമനായ് ഞെളിഞ്ഞിതാ ..


നോവുകള്‍

ആരാന്റെ നോവുകള്‍ ക്കാശ്വാസമേകിലും
ആരെന്റെ നോവുകള്‍
തീര്‍ക്കുമെന്നീശ്വരാ...

2011, മാർച്ച് 12, ശനിയാഴ്‌ച

അടയാളം

ഇന്നീ, ഉഷസ്സിലും
മദ്ധ്യാഹ്നശേഷം
സായന്തനത്തിലും
രാവിലും, പിന്നെ
പിറന്നിടുംപുലരിയിലും
ജീവനുണ്ടെന്ന-
ടയാളപ്പെടുത്തുക നാം...!

എത്രനേരമെന്നാര്‍ക്കറിയാം ....

സുഖമോയെന്നുചോദിപ്പതില്ല ഞാന്‍
എങ്കിലുമിടയ്ക്കൊന്നു കാണുവാന്‍
മടിയെന്തുസുഹൃത്തെ
മടുത്തുവോ എന്നെ,
അല്ലെങ്കിലെന്തുണ്ടു ഹേതു
ഈ വഴിത്താരയിലൊന്നു നില്ക്കാന്‍
എന്തെങ്കിലുമൊരുവാക്കു മിണ്ടുവാന്‍
എത്രകാലമി.താര്‍ക്കെത്രനേര-
മെന്നാര്‍ക്കറിയാം സഖേ...!

രാവൊഴിയുമിനിയും

ഇരുണ്ടൊരീരാവൊഴിയുമിനിയും

വരുമൊരുസൂര്യനങ്ങനെ,

യൊരുനാള്‍

ഉദയംകാണാതൊടുങ്ങുമീ

പ്രതീക്ഷയും...

ഇത്തിരി മാത്രകൂടി....

നേര്‍ത്തുനേര്‍ത്തു തീരുമീജീവിത
കാവ്യമന്തിയാവുംനേരത്തൊരു-
മരത്തിലായിരം ചില്ലകള്‍
ആയിരം അടരുകള്‍
ഇലകള്‍
തളിരുകള്‍
പഴുത്തുംമുഴുത്തും
ഞെട്ടൊടിഞ്ഞുമങ്ങനെ.
ഈശ്വരാ, താങ്ങുവാന്‍,
ഒരുതാങ്ങില്ലാനേര-
ത്തേകനോ ഞാന്‍....?
മരിയ്കാതിരിയ്ക്കാം
നമുക്കിത്തിരി മാത്രകൂടി....

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

പിച്ച

പിച്ചയ്ക്കു വന്നൊരാള്‍
പിച്ചിപ്പറിച്ചെന്നെ
പച്ചയ്ക്കു തിന്നുപോയ്
ഉച്ചിക്കുടുക്കയും.

തല്ല്

ചൊല്ലുകള്‍ ചൊല്ലി
ക്കഴിഞ്ഞതില്‍പ്പിന്നെയെന്‍
പല്ലുകള്‍ തല്ലി
കൊഴിച്ചതെന്തിങ്ങനെ?

കുട

കൂനി നടക്കും
നേരത്തയാളോര്‍ത്തു:
ഒരു കുടയായ്
പിറന്നാലീ
കൂനറിയില്ലെന്നീശ്വരാ..

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ഇടനെഞ്ചു പൊട്ടുമ്പോള്‍

ആളൊഴിഞ്ഞ നേരംനോക്കി
കഴുകന്മാര്‍
ഇനിയും വരും.
കാഭ്രാന്തിന്റെ
വൈതാളികവേഷമിട്ട
കാപാലികന്മാര്‍
കടിച്ചുകീറാന്‍
ഇനിയും വന്നേയ്ക്കും.
അമ്മപെങ്ങന്മാരെന്നില്ലാതെ
ഇളംമാംസം മണത്ത്
അവരെത്തും.
അന്തിനേരത്ത്
ആളില്ലാപ്പാറച്ചെരുവുകളിലും
കുറ്റിക്കാടുകളിലും
വേട്ടപ്പട്ടികള്‍
കശാപ്പിനൊരുങ്ങുമ്പോള്‍
ഫീനിക്സ് പക്ഷിയെപ്പോലെ
ചാരത്തില്‍ നിന്നെണീറ്റെത്തണം
നീ.
ആ വെറിക്കണ്ണിലൊഴിയ്ക്കാന്‍
ഇത്തിരി ആസിഡെങ്കിലും
കരുതിവെച്ചുകൊണ്ട്.
പേപിടിച്ച നരഭോജികളുടെ
ശരീരം കീറിവരയാന്‍
മൂര്‍ച്ചയുള്ള
ഒരു ബ്ലേഡെങ്കിലും
സൂക്ഷിച്ചുവെച്ചുകൊണ്ട്.
ആര്‍ത്തിപൂണ്ട
ആസക്തിയുടെ
കടമ്പരിഞ്ഞെടുക്കാന്‍
പാകത്തില്‍.
അതെങ്കിലും
ചെയ്തേപറ്റൂ.

മോളെ, നീ
നൊന്തുപിടഞ്ഞനേരത്തെ
അഗ്നി കെടുത്താതെ വെയ്ക്കുക.
നമുക്ക് പൊറുക്കാതിരിക്കാന്‍.
മറക്കാതിരിക്കാന്‍.
ഓര്‍ക്കുക,
അരമനയില്‍
അന്തിയുറങ്ങുന്നവര്‍ക്കാണ്
കാവല്പ്പട
എന്നും...

എപ്പോഴും....!


---------------------------------
*സൌമ്യമോള്‍ക്ക്.